Monday, April 30, 2007

ഞങ്ങളുടെ ഗ്രാമം












ഞങ്ങളുടെ ഗ്രാമം,പത്തനംതിട്ട ജില്ലയിലെ ചെങ്ങരൂര്‍(ചെങ്ങന്നൂരല്ല). വടക്കു നിന്നു വരുന്നവര്‍ക്ക്‌ കോട്ടയത്തു നിന്നും പുതുപ്പള്ളി-കറുകച്ചാല്‍ വഴി വരാം.അല്ലെങ്കില്‍ ചങ്ങനാശ്ശേരിയില്‍ നിന്നു  കി. മീ.തെക്കു നിന്നാണെങ്കിലോ, തിരുവല്ലായില്‍ നിന്ന്‌ ഇതേ ദൂരം.(ജില്ലയിലെ ഏക തീവണ്ടി സ്റ്റേഷനാണ്‌ തിരുവല്ല.)രണ്ടു വഴികളും കുന്നന്താനത്തു സംഗമിക്കും.അവിടെ നിന്ന്‌  കി.മീ കൂടി കഴിഞ്ഞാല്‍ പാടത്തിനു നടുവിലൂടെയാകും റോഡ്‌.ഇതാണ്‌ 'ചെങ്ങരൂര്‍ചിറ'.ചിറ തുടങ്ങുന്നിടത്തും തീരുന്നിടത്തും ഓരോ ചെറു പാലങ്ങളുണ്ട്‌. ആദ്യത്തേത്‌ 'കല്ലുപാലം', രണ്ടാമത്തേത്‌ പനയമ്പാല തോടിനു മുകളില്‍.ചിറ ഒരു മുക്കവലയാണ്‌.വടക്കോട്ട്‌ ഒരു റോഡുണ്ട്‌.മുമ്പ്‌ ഇവിടം(കു)പ്രസിദ്ധമായിരുന്നത്‌ ചാരായഷാപ്പിന്റെ പേരിലായിരുന്നു.ഇപ്പോള്‍ ആശുപത്രിയും ഒട്ടേറെ കടകളുമുണ്ട്‌.ചിറയിലെ രണ്ടാം പാലം കടന്ന്‌ കയറ്റം കയറിയാല്‍ പടിഞ്ഞാറേ പള്ളിയാണ്‌.ഇവിടെയാണ്‌ പോസ്റ്റ്‌ ഓഫീസ്‌. ടെലിഫോണ്‍ എക്സ്ചേഞ്ച്‌,ഓഡിറ്റോറിയം,ബാങ്ക്‌ എല്ലാമുണ്ടിവിടെ.വായനശാലയും ഇവിടെയാണ്‌.പിള്ളേച്ചന്റെ സൈക്കിള്‍ കടയും വായനശാലയും ഇരട്ട പെറ്റ സഹോദരങ്ങളെപ്പോലെയായിരുന്നു.കാലം മാറി. സൈക്കിള്‍ കട പൂട്ടി. വായനശാല പുതിയ കെട്ടിടത്തില്‍ മരിച്ചു കിടക്കുന്നു.ഇതും ഒരു മുക്കവല,തെക്കോട്ടുള്ള വഴിയേ കടമാങ്കുളം വഴി കല്ലൂപ്പാറയ്ക്കു പോകാം.ആ വഴിക്കാണ്‌ ഞങ്ങളുടെ കുടുംബ ക്ഷേത്രം,കരക്കാരുടെ വക ശാസ്താ ക്ഷേത്രവുമുണ്ട്‌.ചെങ്ങരൂര്‍ പള്ളി പ്രസിദ്ധമാണ്‌.അതിനേക്കാള്‍ പ്രസിദ്ധമാണ്‌ പള്ളിപ്പെരുന്നാള്‍.പെരുന്നാളായിരുന്നു ഞങ്ങളുടെ 'ട്രേഡ്‌ ഫെസ്റ്റിവല്‍'.ജാതിമതഭേദം കൂടാതെ സകലരും പണം സ്വരൂപിച്ചു വച്ച്‌ പെരുന്നാളുകൂടാന്‍ എത്തുമായിരുന്നു.പിച്ചാത്തി,ചട്ടുകം,കലം,ചട്ടി... മുതല്‍ കട്ടിലു വരെ പഴമക്കാര്‍ ഇവിടെനിന്നായിരുന്നു വാങ്ങിയിരുന്നത്‌.കയറ്റം കഴിഞ്ഞു, നൂറു മീറ്ററോളം അടുത്ത്‌ കിഴക്കേ പള്ളിയുണ്ട്‌.ഇത്‌ ഒരു നാല്‍ക്കവലയാണ്‌.സഹകരണ ബാങ്ക്‌ ഇവിടെയാണ്‌.വീണ്ടുമൊരു നീളന്‍ കയറ്റം, മഠത്തിന്‍പടിയായി.കന്യാസ്ത്രീ മഠമാണ്‌, ഒപ്പം പ്രസിദ്ധമായ സ്കൂളുമുണ്ട്‌.പെണ്‍കുട്ടികള്‍ക്കുള്ള സ്കൂളാണെങ്കിലും നേഴ്സറിയില്‍ എല്ലാവര്‍ക്കും ചേരാം.അതുകൊണ്ടു വേണമെങ്കില്‍ ഇതാണെന്റെ ആദ്യ വിദ്യാലയമെന്നു പാറയാം.കുറച്ചു ദിവസങ്ങളില്‍ ഞാനും പോയിരുന്നു അവിടെ, പിന്നെ കരഞ്ഞു..പിണങ്ങി... നിര്‍ത്തി.അല്‍പം കൂടി പോയാല്‍ വലതു വശത്ത്‌ വിശാലമായ ട്രെയിനിംഗ്‌ കോളേജ്‌ സമുച്ചയം.വളരെക്കാലമായില്ല ഇതു വന്നിട്ട്‌. മുമ്പ്‌ ഇവിടം മുഴുവന്‍ റബ്ബര്‍ തോട്ടമായിരുന്നു, 'അരമനത്തോട്ടം' എന്നു പറയും. നോട്ടക്കാരുടെ താമസത്തിനുള്ള ഭൂതത്താന്‍ വീടും വലിയകുളവും അതിനു നടുവിലുണ്ടായിരുന്നു.അടുത്ത മുക്കവല 'കടുവാക്കുഴി'യാണ്‌.പണ്ടിവിടെ കടുവ വസിച്ചിരുന്നു എന്നു കഥ..ഇനി ചെങ്ങരൂരിന്റെ കിഴക്കേ അതിര്‍ത്തിയായി.അടുത്തത്‌ മടുക്കോലി കവലയാണ്‌.അവിടെ നിന്ന്‌ നേരെ മല്ലപ്പള്ളിക്ക്‌ പോകാം. തെക്കോട്ട്‌ പുതുശ്ശേരി വഴി കല്ലൂപ്പാറയ്ക്കും കവിയൂരിനും പോകാം.ചെങ്ങരൂര്‍ ചിറ മുതല്‍ മടുക്കോലി വരെയുള്ള റോഡിന്‌ ഇരു വശവുമായി ഞങ്ങളുടെ ഗ്രാമം ശാന്തമായി ഉണരുകയും ഉറങ്ങുകയും ചെയ്യുന്നു. കിഴക്കേ കവലയില്‍ നിന്നും കടുവാക്കുഴിയിലേയ്ക്ക്‌ ഒരു റിംഗ്‌ റോഡുണ്ട്‌.ആ വഴി പോകണം ഈയുള്ളവന്റെ കൂടാരത്തിലെത്താന്‍.അതല്ലെങ്കില്‍ മഠത്തിന്‍പടിയില്‍ നിന്നും കുന്നിറങ്ങി പാടം കടന്ന്‌ ഞങ്ങളുടെ പറമ്പിലെത്താം,ഇപ്പോള്‍ ട്രെയിനിംഗ്‌ കോളേജിന്റെ ഓരം ചേര്‍ന്ന്‌ പഞ്ചായത്ത്‌ വഴിയുണ്ട്‌.ഇറങ്ങിയതിനെക്കാള്‍ നീളത്തില്‍ ഒറ്റയടിപ്പ്പ്പാതയിലൂടെ വീണ്ടും അടുത്ത കുന്നു കയറാം. ഞങ്ങള്‍ ഈ ചെറു കുന്നിന്റെ നെറുകയിലാണ്‌, അതിനാല്‍ 'തടത്തേല്‍' എന്നു ലോക്കല്‍ സ്ഥല നാമം.ഇവിടെയടുത്ത്‌ എല്‍.പി സ്കൂളുണ്ട്‌.അവിടം 'പൂതാമ്പുറം' എന്നറിയപ്പെടുന്നു. തൊട്ടടുത്ത്‌ തീപ്പെട്ടിക്കമ്പനി,ഞങ്ങളുടെ വലിയ കാരണവരുടെ വക. തമിഴരാണ്‌ നടത്തിപ്പ്‌.പണ്ട്‌ ജനതാ ഭരണ കാലത്ത്‌ ഏത്തയ്ക്കാപ്പൊടിഫാക്ടറി ഉണ്ടാക്കാന്‍ പണിത വലിയ കെട്ടിടമാണ്‌.ഭരണം പോയപ്പോള്‍ ഫാക്ടറി കടലാസു പുലിയായി. പിന്നെ കാരണവര്‍ കുറേക്കാലം അതിനകത്തു കാലികളെ വളര്‍ത്തിയതു വേറൊരു കഥ.ഇന്നു കൃഷിയൊക്കെ തീരെ കുറഞ്ഞിരിക്കുന്നും.ആകെമൊത്തം റബ്ബര്‍മയം. തെങ്ങ്‌,മാവ്‌,പ്ലാവ്‌,ആഞ്ഞിലി...എല്ലം എണ്ണത്തില്‍ കുറഞ്ഞുവരുന്നു.വീടുകളുടെ എണ്ണം കൂടുന്നുണ്ട്‌, കൊതുകുകളുടെയും..!എങ്കിലും ഇവിടെ കിളികള്‍ പാടുന്നുണ്ട്‌, എവിടെയും പച്ചപ്പുണ്ട്‌,നല്ല വായുവും വെള്ളവുമുണ്ട്‌..!ചെമ്മണ്‍ നിരത്തുകളെല്ലാം ഇന്നു ടാര്‍ ചെയ്തിരിക്കുന്നു.ചരല്‍ നിറഞ്ഞതാണ്‌ ഇവിടുത്തെ മണ്ണ്‌. നല്ല മഴ പെയ്താല്‍ മണ്ണുള്ളിടത്തെല്ലാം ഇപ്പോഴും ചരല്‍ തെളിയും.ചരല്‍ നിറഞ്ഞ ഇടവഴികളിലൂടെ വെള്ളയ്ക്കാവണ്ടിയുമോടിച്ച്‌ പാറി നടക്കാനൊരു കുട്ടിക്കാലം സമ്മാനിച്ച എന്റെ ഗ്രാമം ലോകത്ത്‌ മറ്റേതൊരു സ്വര്‍ഗ്ഗത്തേക്കാള്‍ എനിയ്ക്കു പ്രിയപ്പെട്ടതു തന്നെ.

No comments: